Sunday, May 29, 2011

ദൈവമേ കാക്കണേ ഈ കണ്മണിയെ...

തളര്‍ന്നു കിടക്കുന്ന അവനെ കാണുമ്പോള്‍ കരള്‍ കൊത്തിപ്പിളര്‍ക്കുന്ന വേദനയാണ്  മനസ്സില്‍. ഉള്ളുരുകി ഞാന്‍ പ്രാര്‍ഥിച്ചു, ദൈവമേ ക്രൂരത കാട്ടരുതേ..  ഉള്ളില്‍ നിറഞ്ഞ ആ സുന്ദര മുഖം നോക്കി തേങ്ങി ദൈവമേ  അവനെയൊന്ന് എഴുന്നേല്‍പ്പിച്ചിരുന്നെങ്കില്‍.......

തിരുവനന്തപുരം: ഫെബ്രുവരി 17, രാവിലെ 9.15. എന്നത്തെയും പോലെ അന്നും ഉമ്മ സജിനിയ്ക്ക് മുത്തം നല്‍കി പോയതാണ് കുഞ്ഞ് ഇര്‍ഫാന്‍ സ്കൂളിലേക്ക്. കൂട്ടുകാരുമൊത്ത് ആടിയും പാടിയും പോയ സ്കൂള്‍ വാന്‍ പാര്‍വതീ പുത്തനാറില്‍ മറിഞ്ഞത് വീട്ടില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍. വാനിലുണ്ടായിരുന്ന ആറു കുട്ടികളെയും അവരെ ജീവനു തുല്യം സ്നേഹിച്ച ആയയേയും മരണത്തിലേക്ക് കൂട്ടിയ ദൈവം ജീവനു വേണ്ടിയുള്ള ഇര്‍ഫാന്റെ പിടച്ചില്‍ കണ്ടു. ബാപ്പ ഷാജഹാന്റെയും ഉമ്മ സജിനിയുടെയും കണ്ണീര്‍ കണ്ടു.
 കരിക്കകം ദുരന്തം നടന്നിട്ട് ഇന്നേയ്ക്ക് 100 ദിവസം. കരിക്കകം പാര്‍വ്വതി പുത്തനാറിനു സമീപം ഷാജഹാന്റെ സഹോദരന്റെ വീട്ടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഇര്‍ഫാന്‍ ഉണ്ട്. അവന്റെ തുറന്നുവച്ച കണ്ണുകള്‍ക്ക് മുന്നില്‍ കാഴ്ച്ചകളില്ല. പ്രിയപ്പെട്ട ഉമ്മച്ചിയേയോ ബാപ്പച്ചിയേയോ തിരിച്ചറിയില്ല. ഉമ്മച്ചിയുമ്മയുടെ മുത്തേ വിളി അവന്‍ കേള്‍ക്കാറില്ല. വാപ്പുപ്പയുടെ പുറകേയോടാന്‍ അവന്റെ കൈകാലുകള്‍ ചലിക്കാറില്ല. കളിചിരികളോ കൊഞ്ചലോ ഇല്ലാതെ ജീവച്ഛവമാണിന്ന് ഈ കുരുന്ന്. ജീവന്‍ നല്‍കിയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ കുഞ്ഞുശരീരത്തില്‍ ദൈവം ബാക്കി വച്ചത് നേരിയൊരു ശ്വാസം മാത്രം. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് അവനെ ഇങ്ങനെയാക്കിയത്.
 എട്ടുവര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍, കുഞ്ഞുണ്ടാകുമെന്ന പ്രതീക്ഷ ചികിത്സിച്ച ഡോക്ടര്‍ പോലും കൈവിട്ട സമയത്താണ് ഒരത്ഭുതം പോലെയാണ് ഇര്‍ഫാന്‍ ഷാജഹാന്റെയും സജിനിയുടെയും ജീവിതത്തിലേക്ക് കുഞ്ഞുമാലാഖയായെത്തിയത്്. ശേഷമുള്ള മൂന്നരവര്‍ഷത്തെ സന്തോഷമാണ് ഇന്നൊരു നോവായി ഇവരുടെ കണ്‍മുന്നില്‍ കിടക്കുന്നത്. വിതുരയില്‍ റബര്‍ കച്ചവടമായിരുന്നു ഷാജഹാന്. അവിടെ വാടകവീട്ടില്‍ ഭാര്യയും കുഞ്ഞുമായി ജീവിതം. ഇര്‍ഫാനെ എപ്പോഴും കാണണമെന്ന തന്റെ അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഷാജഹാന്‍ താമസം കുടുംബവീട്ടിലേക്ക് മാറി. ഇര്‍ഫാന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ പേട്ടയിലെ ലിറ്റില്‍ഹാര്‍ട്സ് കിന്റര്‍ഗാര്‍ഡനില്‍ ചേര്‍ത്തു. ബാഗും കുടയുമായി സ്കൂളില്‍ പോകാന്‍ ഒരുപാട് ഇഷ്ടമായിരുന്നു ഇര്‍ഫാന്. വീട്ടിലെ കുസൃതിക്കുടുക്ക സ്കൂളില്‍ സ്കൂളില്‍ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി.  കുഞ്ഞുവാ തോരാതെ സംസാരിക്കുമായിരുന്നു ഇര്‍ഫാന്‍. കളിപ്പാട്ടങ്ങളെക്കുറിച്ച്, സ്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്...
 ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലാണ് ഇന്ന് ഇര്‍ഫാന്റെ ജീവിതം. രണ്ട് മണിക്കൂറിടവിട്ട് 50മില്ലി എന്ന കൃത്യമായ അളവില്‍ നല്‍കുന്ന പാല്‍ ആണ് ഭക്ഷണം. വല്ലപ്പോഴും ഓട്സ് പൊടിച്ചു ചേര്‍ക്കുന്ന പാലാണ് കട്ടിയാഹാരം.പിന്നെ പാലിനൊപ്പവും അല്ലാതെയും നല്‍കുന്ന ഒമ്പതു കൂട്ടം മരുന്നുകളും. ഇവയെല്ലാം നല്‍കുന്നതാകട്ടെ വയറ്റിലേക്ക് ഘടിപ്പിച്ച കുഴല്‍ വഴിയും. തീര്‍ന്നില്ല, ആ കുഞ്ഞു ശരീരത്തില്‍ ഇനിയുമുണ്ട് ഒരു കുഴല്‍ കൂടി. ശ്വാസകോശത്തില്‍ നിന്നും നേരെ പുറത്തേക്ക്, കഫം വന്ന് നിറയുമ്പോള്‍ വലിച്ചെടുക്കാനായി.
 അണുബാധയെ ഏറെ പേടിക്കണം ഇര്‍ഫാന്റെ ശരീരത്തിനിപ്പോള്‍. ഒരു ചെറിയ പൊടി പോലും ജീവന്‍ അപകടത്തിലാക്കിയേക്കും. അതിനാല്‍ മുറിക്കുള്ളില്‍ മറ്റാരേയും കടത്തിവിടാറില്ല.  രാവും പകലുമില്ലാതെ ഇര്‍ഫാനരികില്‍ അവന്റെ അച്ഛനുമമ്മയുമുണ്ട്. പരിശീലനം നേടിയ ഒരു ഹോംനഴ്സ് ചെയ്യേണ്ട ജോലിയെല്ലാം കണ്ണിമ വെട്ടാതെ ചെയ്യുകയാണ് അവര്‍. അതിനായി തന്റെ ജോലി ഉപേക്ഷിച്ചു ഷാജഹാന്‍.
 അപകടം നടന്നപ്പോള്‍ കളക്ടര്‍ വന്ന് ആശ്വസിപ്പിച്ചതല്ലാതെ അധികൃതര്‍ ആരും ഇതു വരെയും തിരിഞ്ഞു നോക്കിയിട്ടില്ല. കിംസിലെ മികച്ച ചികിത്സയാണ് ഇവരുടെ ഏക പ്രതീക്ഷ. കിംസ് ആശുപത്രിയില്‍ ഡോ.അശോകിന്റെ നേതൃത്വത്തിലാണ് ഇര്‍ഫാന് ചികിത്സ. എല്ലാ വ്യാഴാഴ്ച്ചയും കിംസില്‍ ഡോക്ടര്‍മാരെ കാണിക്കണം.  എങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിക്കാന്‍ പറഞ്ഞ് അവന്റെ ജീവന് ഉറപ്പ് തരാതെ ഡോക്ടര്‍മാര്‍ നിസ്സഹരായരായി നില്‍ക്കുമ്പോള്‍ തങ്ങളുടെ കുരുന്നിന് വേണ്ടി ഇനി എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ് ഈ വീട്ടുകാര്‍.

കണ്ണീര്‍പ്രാര്‍ഥന... ഇര്‍ഫാനെ തേടി ഞങ്ങളെത്തുമ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ഓളങ്ങള്‍ ജീവന്‍ കവര്‍ന്ന കുരുന്നുകളുടെ രക്ഷിതാക്കളെല്ലാമുണ്ടായിരുന്നു അവിടെ. ദുരന്തം നടന്നിട്ട് നാല് മാസമാകാറാകുമ്പോഴും ഒന്നും ചെയ്യാതെ കൈ കെട്ടി നിന്ന സര്‍ക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും അവര്‍ക്ക് പറയാനുള്ളത് ഒന്നു മാത്രം. ഈയൊരു ഗതി ഇനിയാര്‍ക്കുമുണ്ടാക്കരുത്. ആരെയോ ബോധിപ്പിക്കാനെന്ന വണ്ണം പ്രഖ്യാപിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് പുത്തനാറിന്റെ തീരത്ത് കല്‍മതില്‍ കെട്ടാന്‍ പോയിട്ട് ഒരു മുള്ളുവേലി പോലും നിര്‍മ്മിക്കാനാവില്ല. പണമൊഴുക്കാന്‍ കഴിവും സ്വാധീനവുമുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള വഴിയന്വേഷിക്കുമ്പോള്‍ തങ്ങളെ വിട്ടു പോയ കുഞ്ഞാറ്റകളെയോര്‍ത്ത് വിതുമ്പാനേ ഇവര്‍ക്ക് കഴിയൂ. സ്മൃതിമണ്ഡപം കെട്ടാനും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനേയുള്ളു ഇവര്‍ക്ക് മറ്റൊരു ദുരന്തത്തിന് പാര്‍വ്വതി പുത്തനാര്‍ വേദിയാകാതിരിക്കട്ടെ.
 കിന്റര്‍ ഗാര്‍ഡനില്‍ നിന്നും മറ്റ് സ്കൂളുകളിലേക്ക് അഡ്മിഷന്‍ ശരിയായതാണ് മിക്കവരുടേയും. സ്കൂള്‍ തുറക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഏവരുടെയും മനസ്സില്‍ വിങ്ങലായി മാറുകയാണ് ഈ കുട്ടികള്‍.
 പാര്‍വ്വതീ പുത്തനാറില്‍  മറ്റെല്ലായിടവും പായല്‍ മൂടിക്കിടക്കുമ്പോള്‍ ദുരന്തക്കയമായയിടം മാത്രം വൃത്തിയാണ്. ആറു കുഞ്ഞുജീവനുകളും അവരുടെ ആയയുടെയും ജീവന്‍ പൊലിഞ്ഞയിടത്തേക്ക് കടന്നുചെല്ലാന്‍ പായല്‍ പോലും മടിക്കുന്നതു പോലെ...

നന്ദി...
നന്ദിയുണ്ട്, വാര്‍ത്ത കണ്ടയുടന്‍ വീട്ടുകാരെ ചെന്നുകണ്ട ആശ്വസിപ്പിച്ച മുഖ്യമന്ത്രിക്കും സംഘത്തിനും.. ഇര്‍ഫാന്റെ ചികിത്സച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പാര്‍വ്വതി പുത്തനാറിന്റെ തീരത്ത് മൂന്നുമാസത്തിനുള്ളില്‍ സംരക്ഷണഭിത്തിയും പുത്തനാര്‍ പായല്‍വിമുക്തമാക്കുമെന്നും നാട്ടുകാര്‍ക്ക് മന്ത്രിയുടെ ഉറപ്പ്