Wednesday, July 27, 2011

കാലം വരുത്തിയ മാറ്റം

'എന്തില്‍ നിന്നും ഒളിച്ചോടാം. പക്ഷേ, സൌഹൃദത്തില്‍ നിന്നൊരിക്കലും പറ്റില്ല'. അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും കഥകള്‍ക്കുമായി വിട്ടുകൊടുത്ത ദിവസങ്ങള്‍. ഭക്ഷണം പോലും ഉപേക്ഷിച്ച് പരദൂഷണത്തിനായി മൊബൈല്‍ഫോണ്‍ ചൂടുപിടിപ്പിച്ച മണിക്കൂറുകള്‍. 'ഇങ്ങനെ പോയാല്‍ നിനക്ക് വല്ല ക്യാന്‍സറും പിടിക്കു'മെന്ന വീട്ടുകാരുടെ പ്രാക്ക് കേട്ടിട്ടും കേള്‍ക്കാത്ത മട്ട് നടിച്ച് "ങാ! എന്നിട്ട്"എന്ന് മറുതലയ്ക്കലുള്ള സുഹൃത്തിനോട് ഉദ്വേഗപൂര്‍വ്വം തിരക്കിയ നിമിഷങ്ങള്‍.
    സൌഹൃദത്തില്‍ നിന്നും ഒളിച്ചോടാമെന്ന് ഇപ്പോള്‍ ഞാനും പഠിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം കുവൈറ്റില്‍ നിന്നും വിളിച്ച എന്റെ പ്രിയസുഹൃത്തിനോട് 'ജോലിത്തിരക്കാണ്, പിന്നെ വിളിക്കാമോ' എന്ന് ആദ്യമായി ചോദിച്ച ദിവസം... അത് അവളെ എത്രമാത്രം വിഷമിപ്പിച്ചു എന്ന് എനിക്കറിയാം. കാരണം അതുരുവിടാന്‍ ഞാനത്രയേറെ വിഷമിച്ചിരുന്നു. പക്ഷേ, ഇന്ന് ഏത് സുഹൃത്തിനോടും കസ്റ്റമര്‍ കെയര്‍ സെന്ററിലെ പെണ്‍കുട്ടി മനസ്സില്‍ തട്ടാതെ പറയുന്നതു പോലെ എനിക്ക് ആ വാചകം ഉരുവിടാം.. 'അല്പം തിരക്കാണ്. കുറച്ചു കഴിഞ്ഞു വിളിക്കൂ?' ഇന്നലെയും ഞാനത് ആവര്‍ത്തിച്ചിരിക്കുന്നു.
    ഒരു ദിവസം ഒരു മെസ്സേജോ ഫോണ്‍വിളിയോ കണ്ടില്ലെങ്കില്‍ മനസ്സ് നൊന്തിരുന്ന സൌഹൃദങ്ങളുണ്ടായിരുന്നു. ഇന്ന് അവരെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ അപൂര്‍വ്വം. ശബ്ദം കേട്ടില്ലെങ്കിലും ഓരോ അരമണിക്കൂറിലും ചെന്ന് കോളോ മെസേജോ വന്നോയെന്ന് കുത്തിനോക്കുന്ന ശീലം ഞാന്‍ എന്നേ കൈവിട്ടു. നിര്‍ത്താതെ സംസാരിക്കാന്‍ ആയിരം വിഷയങ്ങളുണ്ടായിരുന്നു എന്ന് അത്ഭുതമായി മാറി!
    പ്രിയ സ്നേഹിതരേ, നിങ്ങളെ അകറ്റുന്നതല്ല. ഞാന്‍ സ്വയം അകലുന്നതാണ്. ഈ ലോകത്തില്‍ ജീവിച്ചു പോകാന്‍ അത്യാവശ്യം ചില നമ്പറുകള്‍ പഠിക്കാന്‍ വേണ്ടി മാത്രം. നിങ്ങളെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു. സദയം ക്ഷമിക്കുക.