Friday, October 11, 2013

ആകാശം തൊട്ട് കുംബൽഗട്ട്

ആസ്വദിക്കാൻ നിറയെ ഉണ്ട് ഉദയ്പൂർ എന്ന നഗരത്തിൽ. കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളും അങ്ങനെ ഒരുപാട്. എന്നാൽ ഈ കണ്ടവയിൽ നിന്നെല്ലാം മനസ്സിനെ നിറയ്ക്കുന്നതെന്തെന്ന് ചോദിച്ചാൽ കുംബൽഗട്ടിനായിരിക്കും എന്റെ മുഴുവൻ മാർക്കും. കഥകളൊരുപാട് പറയാനുണ്ടെങ്കിലും കോട്ട നൽകുന്ന പ്രകൃതിയുടെ മനോഹാരിതയ്ക്കാണ് ഗ്രേസ് മാർക്ക്.
പറഞ്ഞതു പോലെ രാവിലെ കൃത്യം എട്ടരയ്ക്ക് വിജയ് ഞങ്ങളുടെ ഹോട്ടലിനു മുന്നിലെത്തി. ഭക്ഷണം കഴിച്ചോ എന്ന എന്റെ മുറി ഹിന്ദിക്ക് മറുപടിയായി പോകുന്ന വഴി കഴിച്ചോളാം എന്ന് നല്ല ഒഴുക്കൻ ഉത്തരേന്ത്യൻ ഹിന്ദിയിൽ മറുപടി. യാത്ര തുടങ്ങിയപ്പോൾ വഴിയരികിലെ ഒരു ചെറിയ ഹോട്ടലിൽ നിന്ന് മൂന്ന് ദഹിപൂരി വിജയ് വാങ്ങി. രണ്ടെണ്ണം അവനും ഒരെണ്ണം ഞങ്ങൾക്ക് രുചി നോക്കാനും. ഒരു കയ്യിൽ ദഹിപൂരിയും മറുകയ്യിൽ സ്റ്റിയറിംഗുമായി വിജയ് കുംബൽഗട്ടിലേക്ക് ഞങ്ങളുടെ വഴികാട്ടിയായി. ഉദയ്പൂരിൽ ചെന്നാൽ കാണേണ്ടതെന്തൊക്കെയാണെന്ന ലിസ്റ്റിൽ നിന്ന് കുംബൽഗട്ട് കാണാൻ ഒരുദിവസം വേണമെന്നും യാത്രയുടെ രണ്ടാം ദിവസം അതാവാമെന്നും വിജയ് തന്നെയാണ് പറഞ്ഞത്. ഉദയ്പൂർ ശരിക്ക് ആസ്വദിക്കണമെങ്കിൽ ആറു ദിവസം വേണമെന്നാണ് വിജയ്‌യുടെ കണക്ക്. ഞങ്ങളുടെ രണ്ടു ദിവസത്തെ പ്ളാനിൽ ഛത്തോസ്ഗഡ്ഡിനെയും മൺസൂൺ പാലസിനെയുമൊക്കെ ഒഴിവാക്കി കുംബൽഗഡാണ് വിജയ് തിരഞ്ഞെടുത്തത്. കാരണം പോകുന്ന വഴിയിൽ വിജയ്‌യുടെ വാക്കുകളിൽ നിന്ന് മനസ്സിലായി. ആകാശത്ത് നിന്ന് നോക്കിയാൽ ഭൂമിയിൽ കാണുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ചൈനയുടെ വൻമതിൽ. രണ്ടാമത്തെ ആ വൻ സംഭവത്തിലേക്കാണ് ഞങ്ങളുടെ യാത്ര!
ഉദയ്പൂരിലെ പല കൊച്ചുഗ്രാമങ്ങളും പിന്നിട്ടാണ് യാത്ര. വിളഞ്ഞു നിൽക്കുന്ന ഗോതന്പുപാടങ്ങളായിരുന്നു യാത്രയുടെ പ്രധാന ആകർഷണം. ഗോതന്പ് കുഴച്ചുരുട്ടി ചപ്പാത്തിയാക്കുന്ന എനിക്ക് ഗോതന്പു മണികൾ വിളഞ്ഞു വരുന്നത് കാണാനായി എന്നും പറയാം. ഗോതന്പു പാടത്തിന്റെ ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോൾ വിജയ് നല്ലൊരു പാടം നോക്കി അതിന്റെ ഓരത്ത് വണ്ടി നിർത്തിത്തന്നു. പക്ഷേ, മുള്ളും ചാണകവുമൊക്കെ വേലി ചാടി വേണമായിരുന്നു പാടത്തിലെത്താൻ. അത് വളരെ വിജയപൂർവം ഞങ്ങൾ ചെയ്തു.
കൊച്ചുഗ്രാമങ്ങളിലെ അതിലും കൊച്ചുചന്തകളെ ചിലപ്പോൾ ഞങ്ങൾ മുറിച്ചു കടക്കുന്നുണ്ടായിരുന്നു. ഓരോ ഗ്രാമവും പിന്നിടുന്പോൾ വിജയ് ആ ഗ്രാമത്തിന്റെ പേര് പറഞ്ഞു തന്നു. ഇടയ്ക്ക് സൈക്കിളിൽ പോകുന്ന പെൺവേഷധാരിയായ ഒരു പുരുഷനെ കാട്ടിത്തന്നു. ഹിജഡയാണോ അതെന്നായിരുന്നു ഞങ്ങളുടെ സംശയം. അത് വേഷം കെട്ടിയ ഒരു കലാകാരൻ മാത്രമാണെന്ന് വിജയ് പറഞ്ഞു. പണ്ട്, ടി.വി ഇല്ലാതിരുന്ന കാലത്ത് ജോലി കഴിഞ്ഞെത്തുന്പോൾ ആളുകൾക്ക് കണ്ട് ആസ്വദിക്കാൻ ചില വിനോദപരിപാടികൾ തെരുവിൽ അരങ്ങേറുമായിരുന്നു. ഇപ്പോഴും ഈ ഗ്രാമങ്ങളിൽ അത് തുടർന്നു പോരുന്നുണ്ടെന്നും അത്തരം പരിപാടികൾ അവതരിപ്പിക്കുന്നവർ റോഡരികിൽ ടെന്റ് കെട്ടി താമസിക്കുകയാണ് ചെയ്യാറുള്ളതെന്നും അവൻ കൂട്ടിച്ചേർത്തു. അത്തരം ചില ടെന്റുകൾ കാട്ടിത്തരികയും ചെയ്തു.
യാത്ര ചെയ്യുന്നത് പേരുകേട്ട മരുപ്രദേശമുള്ള രാജസ്ഥാനിലെ ഗ്രാമങ്ങളിലൂടെയാണെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് പ്രയാസമായിരുന്നു. ഞങ്ങൾക്കിരുവശവും മാറി മാറി വന്നു കൊണ്ടിരുന്ന മലമുകളെല്ലാം പച്ചപ്പ്. ചിലയിടങ്ങളിൽ ചെറിയ തടാകങ്ങളും! വർഷത്തിൽ 365 ദിവസവും ഈ മല ഇതേ പോലെ പച്ചപ്പിടിച്ചു കിടക്കുമെന്നും ഈ വർഷം മഴ പെയ്യാത്തതു കൊണ്ടാണ് ചിലയിടങ്ങളിൽ പാറ പോലെ കാണുന്നതെന്നും വിജയ്. മഴ പെയ്താൽ മല മുഴുവൻ ഇളം പച്ച നിറമായിരിക്കുമത്രേ!
പതിനൊന്ന് മണിയോടെ ഞങ്ങൾ കുംബൽഗഡിലെത്തി. 5 രൂപയാണ് ഒരാൾക്ക് അകത്ത് പ്രവേശിക്കാനുള്ള ഫീസ്. താൻ കണ്ടതാണെന്നും അകത്തേക്ക് കയറാൻ താനില്ലെന്നും വിജയ് പറഞ്ഞു. അവനു വണ്ടി പാർക്ക് ചെയ്യാനുള്ള കാശ് നൽകി. അകത്തെ റസ്റ്റോറന്റിൽ കയറി മൂന്നുപേരും ചായകുടിച്ചു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരു ഗൈഡിനെ കിട്ടുമോ എന്നായിരുന്നു അന്വേഷണം. ഗൈഡുണ്ടെങ്കിൽ എളുപ്പം പോയി വരാൻ പറ്റുമെന്ന് വിജയ് പറഞ്ഞെങ്കിലും ഗൈഡില്ലാതെ പോകുന്നതാണ് നല്ലതെന്ന് റസ്റ്റോറന്റിൽ പരിചയപ്പെട്ട ദിലീപ്കുമാർ പറഞ്ഞു. കാണാൻ മലയാളിത്തമുള്ള രാജസ്ഥാനിയായിരുന്നു ദിലീപ്കുമാർ. അങ്ങനെ ആ ഉപദേശം ഞങ്ങൾ ഉൾക്കൊണ്ടു. ഗൂഗിളും വിക്കിപീഡിയയുമായിരുന്നു ഗൈഡ്. ഒരു മണിക്കൂർ കൊണ്ട് കോട്ടയ്ക്കകത്ത് കയറിയിറങ്ങാമെന്ന് വിജയ് പറഞ്ഞിരുന്നു. സമയം കണക്കുകൂട്ടി ഞങ്ങൾ, കടൽ നിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന  കോട്ട കയറാൻ തുടങ്ങി. 36 കിലോമീറ്റർ നീണ്ടു നിവർന്നു കിടക്കുന്നതാണ് കോട്ടയുടെ ചുറ്റുമതിൽ.
15ാം നൂറ്റാണ്ടിനിടയിൽ എപ്പോഴോ ആണ് മേവാർ രാജവംശത്തിലെ റാണാ കുംബ ഈ കോട്ട പണിയാൻ തുടങ്ങിയത്. ഏഴു കോട്ട വാതിലുകൾ കടന്നു വേണം കോട്ടയ്ക്കുള്ളിലെത്താൻ. കോട്ടയുടെ നിർമ്മാണത്തിനു പിന്നിലുണ്ടൊരു കഥ. ഓരോ കോട്ടവാതിലും കടക്കുന്പോഴും ആ കഥ ഓർമ്മിക്കാം. 1440കളിൽ മഹാറാണ കുംബ ഈ കോട്ട കെട്ടാൻ പലവട്ടം ശ്രമിച്ചുവത്രേ. എന്നാൽ, അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. അങ്ങനെ അദ്ദേഹം നാട്ടിലെ ഒരു പ്രധാന യോഗിയെ സമീപിച്ചു. മനുഷ്യക്കുരുതി കൊണ്ട് തടസ്സങ്ങൾ നീങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തല വീഴുന്നിടത്ത് ഒരു ക്ഷേത്രവും ബാക്കി ദേഹം വീഴുന്നിടത്ത് കോട്ടയുടെ വാതിലും പണിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രതീക്ഷിച്ചതു പോലെ കുരുതിക്ക് തയ്യാറായി ആദ്യം ആരും തന്നെ വന്നില്ല. ഒടുവിൽ ഒരു സന്യാസി (ചിലർ കുംബ രാജാവിന്റെ ഒരു പടയാളിയാണെന്നും പറയുന്നുണ്ട്) കുരുതിക്ക് തയ്യാറായി. കോട്ടയുടെ പ്രധാന വാതിലായ ഹനുമാൻ പോൾ ആണ് അദ്ദേഹത്തിന്റെ ദേഹം വീണയിടം,അവിടെ തന്നെ ഒരു ചെറിയ ക്ഷേത്രവും ഉണ്ട്.
കോട്ടയ്ക്കു മുകളിൽ നിന്ന് താഴേക്ക് നോക്കിയാലുള്ള കാഴ്ച, പ്രകൃതിയുടെ സൗന്ദര്യം വാക്കുകളിൽ വർണ്ണിക്കുക അസാധ്യം! പണ്ട് ഗ്രാമവാസികൾക്കായി കോട്ടയിലെ നെയ്‌വിളക്കുകൾ മുഴുവൻ തെളിയിക്കാറുണ്ടായിരുന്നുവെന്ന നാടൻ പാട്ട് ഇപ്പോഴും നാട്ടുകാർ പാടാറുണ്ടത്രേ! മേവാർ രാജവംശത്തിലെ രാജാക്കന്മാർ ആപത്ഘട്ടങ്ങളിൽ രക്ഷ തേടിയിരുന്നത് ഈ കോട്ടയ്ക്കകത്താണ്. ഉദയ്പൂർ ജനതയുടെ വീരനായകനായ റാണാ പ്രതാപ് സിംഗിന്റെ ജന്മം കോട്ടയ്ക്കകത്തെ കൊട്ടാരത്തിനകത്തായിരുന്നു. അതിനകത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ലെന്നു മാത്രം.
കയറിയിറങ്ങി കാണാൻ കോട്ടയ്ക്കകത്ത് ക്ഷേത്രങ്ങൾ നിറയെയുണ്ട്. 360 ക്ഷേത്രങ്ങൾ,​ അതിൽ 300 എണ്ണവും ജൈനമത വിശ്വാസികളുടേതാണ്. ഓടി നടന്നു കാണുന്നതിനിടയിൽ എത്ര ക്ഷേത്രങ്ങൾ ഞങ്ങൾ കണ്ടു എന്ന് എണ്ണാൻ കഴിഞ്ഞില്ല. എന്നാൽ കോട്ടയിറങ്ങി വരവേ ഒരമ്മൂമ്മ ഞങ്ങളെ ഒരന്പലത്തിനകത്തേക്ക് കയറ്റി. അവർ ആ ക്ഷേത്രത്തിലെ പൂജാരിയാണ്. മക്കളും കൊച്ചുമക്കളുമൊക്കെ പുറത്തെ ഗ്രാമത്തിലുണ്ട്. ഭർത്താവ് മരിച്ചപ്പോൾ ദേവി മായുടെ ദാസിയായി വരികയായിരുന്നു എന്ന് അവർ ഞങ്ങളോടു പറഞ്ഞു. ഞങ്ങളുടെ കയ്യിലുള്ള കുട അവർക്ക് ഒരു അത്ഭുതമായിരുന്നു!. ആ നാട്ടിൽ കുട അപൂർവമാണെന്നും ഉള്ളത് തന്നെ നീളൻ കാലുള്ളവയാണെന്നും അവർ പറഞ്ഞു.അവരോട് യാത്ര പറഞ്ഞ് കോട്ടയിറങ്ങി. രണ്ടു മണിക്കൂർ പോര കുംബൽഗട്ടിനെ മുഴുവൻ ആസ്വദിക്കാൻ. പക്ഷേ,​ ഇടയ്ക്ക് മറ്റൊരു യാത്ര കൂടി പ്ളാൻ ചെയ്തിരുന്നതിനാൽ കുംബൽഗട്ടിനോട് യാത്ര പറയുകയേ ഞങ്ങൾക്ക് നിർവാഹമുണ്ടായുള്ളൂ.

Monday, October 22, 2012

കഥ പറഞ്ഞ് മനം നിറച്ച ബേക്കൽ

പണ്ടൊരിക്കൽ പാതിയിലുപേക്ഷിക്കേണ്ടി വന്ന യാത്ര വീണ്ടും തുടങ്ങിയതായിരുന്നു ഞങ്ങൾ. അന്ന് വടക്കൻ കേരളത്തിലെ എല്ലാ കടൽത്തീരങ്ങളും തൊട്ടുള്ള യാത്രയുടെ പത്താം മണിക്കൂറിലാണ് ഞാനും കൂട്ടുകാരി ശ്യാമയും ബേക്കലിൽ എത്തിയത്. പക്ഷേ, വൈകിട്ട് ആറുമണിയെന്ന സമയനിബന്ധന ഞങ്ങളെ കോട്ടയുടെ മനോഹാരിതയ്ക്കു പുറത്തു നിറുത്തി. സന്ധ്യയ്ക്ക് കോട്ടയിലേക്ക് നോക്കി നെടുവീർപ്പിട്ട്, കടൽത്തീരത്ത് കാൽ നനച്ച് ഞങ്ങൾ മടങ്ങി. കാത്തിരിക്കൂ ബേക്കൽ, നിന്റെ സൗന്ദര്യം കാണാൻ ഞങ്ങൾ വീണ്ടും വരുമെന്ന് വാക്കുകൊടുത്തായിരുന്നു മടക്കം.
ആറുമാസത്തിനുള്ളിൽ സ്റ്റഡിമെറ്റീരിയൽസ് തപ്പി ഡൽഹിയിൽ നിന്നുള്ള കൂട്ടുകാരിയുടെ വരവിന് ചെമ്മണ്ണ് നിറമുള്ള ബേക്കൽ കോട്ടയെന്ന മോഹമുണ്ടായിരുന്നു. പിറ്റേദിവസം രാവിലെയുള്ള ട്രെയിനിൽ കാഞ്ഞങ്ങാട്ടേക്ക് പോകാൻ ആലോചിക്കുന്പോൾ പുറത്ത് മഴ സംഗീതം തീർക്കുന്നുണ്ടായിരുന്നു. ചിങ്ങത്തിലെ അവസാന നാൾ മഴപെയ്യില്ല എന്നു മനസ്സിനെ വിശ്വസിപ്പിച്ചും ഇനി പെയ്താലും യാത്രയ്ക്ക് കോട്ടം തട്ടാത്തവിധം ഏറ്റവും ചുരുങ്ങിയ വസ്തുക്കളുമായി യാത്ര തുടങ്ങാം എന്നും ഞങ്ങൾ ഉറപ്പിച്ചു.
ചെന്നൈ-മംഗലാപുരം മെയിൽ വടകര സ്റ്റേഷനിലെത്താൻ അരമണിക്കൂർ വൈകി, ഒന്പതു മണി കഴിഞ്ഞിരുന്നു. ജനറൽ കംപാർട്ടുമെന്റിലെ മേലെ ബർത്തിൽ സഹയാത്രികരെ പഠിച്ചും നടത്തേണ്ട യാത്രകളെക്കുറിച്ച് സ്വപ്നം കണ്ടും പരദൂഷണം പറഞ്ഞും രണ്ടര മണിക്കൂർ കൊണ്ട് ഞങ്ങൾ കാഞ്ഞങ്ങാട്ടെത്തി. രണ്ടരയുടെയോ മൂന്നരയുടെയോ ട്രെയിനിൽ തിരിച്ചു പോകാമെന്ന് ഉറപ്പിച്ച് ബേക്കലിലേക്ക് തിരിച്ചു. കാഞ്ഞങ്ങാട്ടു നിന്ന് കാസർകോഡ് ബസിൽ ബേക്കലിലേക്ക്. ശ്രീ മുഖ്യപ്രാണാക്ഷേത്രം എന്ന് പേരെഴുതിയ കമാനത്തിനു താഴെ ബസിറങ്ങുന്പോൾ ഞാനും ശ്യാമയും പരസ്പരം നോക്കി ചിരിച്ചു. ആറുമാസം മുന്പ് ഇതേ വഴിയിലൂടെ സങ്കടപ്പെട്ട് ഞങ്ങൾ തിരിച്ചു നടന്നിരുന്നു.
മുന്നിൽ 40ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ കോട്ട. പുറത്ത് ഇത്രയും സുന്ദരിയെങ്കിൽ അകത്ത് എന്താവും കാത്തിരിക്കുന്നതെന്ന ആശ്ചര്യത്തോടെ ഞങ്ങളിരുവരും മാറിമാറി കാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഞങ്ങളുടെ പുറകിൽ അതിമനോഹരിയായി ബേക്കലിന്റെ ഒരു വശവും. അകത്തോട്ട് കയറുന്പോൾ ആളുകൾ കൂട്ടമായി ഇറങ്ങി വരുന്നതു കണ്ടു. ഉച്ചസമയമായതു കൊണ്ടു ഊണ് കഴിക്കാനായി ജീവനക്കാർ എല്ലാവരെയും ഇറക്കി വിടുകയാണോ എന്ന് സംശയിച്ചു. സഞ്ചാരികളിലെരാളോട് സംശയ നിവൃത്തി വരുത്തി ഞങ്ങൾ നടത്തത്തിന്റെ ആക്കം കൂട്ടി. കോട്ടയ്ക്കുള്ളിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് പുറത്തു നിന്ന് എത്തിനോക്കി, വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഞങ്ങൾ ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കിയോടി. രണ്ടുപേർക്കും കാമറയ്ക്കും കൂടി 35 രൂപ. അന്ന് ഇറക്കിവിട്ടവരുടെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി വിജയശ്രീ ലാളിതരായി വീണ്ടും ഫോട്ടോയെടുപ്പ്. കാലെടുത്തു വച്ചത് ഒരു പൂന്തോട്ടത്തിനു നടുവിലേക്ക്. അവിടെ കുട്ടിക്കാലത്തെപ്പോഴോ കണ്ടു മറന്ന പൂന്പാറ്റകൾ വട്ടമിട്ടു പറക്കുന്ന കുറേ വർണ്ണപ്പൂക്കൾ! വെട്ടിയൊതുക്കി വച്ച ചെടികൾക്ക് നടുവിലൂടെയുള്ള പാതയിലൂടെ ഞങ്ങൾ കോട്ടയ്ക്കകം ചുറ്റിക്കാണാൻ തുടങ്ങി.
മറ്റേതൊരു കോട്ടയേയും പോലെ ബേക്കൽ കോട്ടയ്ക്കും പറയാനുണ്ട് ഒരുപാടു നൂറ്റാണ്ടുകളുടെ ചരിത്രം, പല രാജാക്കന്മാരുടെയും അവരുടെ യുദ്ധങ്ങളുടെയും കഥ. ചരിത്ര പുസ്തകത്തിൽ എ.ഡി 1650ൽ കർണ്ണാടകയിലെ ബെഡ്നോർ രാജവംശത്തിലെ ശിവപ്പ നായിക് ആണ് ബേക്കൽ നിർമ്മിച്ചത് എന്നാണ് പറയുന്നത്. പ്രാദേശികർക്കിടയിൽ ഇക്കേരി നായിക് എന്നും ഈ രാജാവ് അറിയപ്പെടുന്നു. എന്നാൽ, അതിനും മുന്പേ ബേക്കൽ നിലനിന്നിരുന്നു എന്ന് കേരള ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളിൽ പറയുന്നുമുണ്ട്. ബേക്കൽ അടങ്ങുന്ന വടക്കൻ കേരളം ചിറയ്ക്കൽ രാജവംശത്തിന്റ അധാശത്വത്തിലായിരുന്നു. മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് ബേക്കൽ. കൊട്ടാരങ്ങൾക്ക് കോട്ട സംരക്ഷണം തീർക്കുന്ന കാലമായിരുന്നതിനാൽ അന്നേ ഈ കോട്ടയുണ്ടായിരിക്കാം എന്നാണ് കരുതുന്നത്. ചിറയ്ക്കൽ വംശത്തിലെ മൂന്നാം പിന്തുടർച്ചക്കാർ വെക്കോലത്ത് കോട്ടയുടെ ഭരണാധികാരികളായിരുന്നു. ഈ വെക്കോലത്താണ് ഇന്നത്തെ ബേക്കൽ എന്നും ചില ചരിത്രകാരന്മാർ പറയുന്നു. ശിവപ്പ നായിക്ക ഭരണം പിടിച്ചെടുത്തപ്പോൾ ഇപ്പോൾ കാണുന്ന രീതിയിലേക്ക് കോട്ട പുതുക്കി പണിതതാവാം എന്നാണ് അവരുടെ നിഗമനം. പിന്നീട് ഇവരുടെ കയ്യിൽ നിന്ന് രാജ്യത്തോടൊപ്പം കോട്ടയും മൈസൂർ രാജാക്കന്മാരുടെ കയ്യിലായി.
ഇന്ത്യയിലെ മറ്റു കോട്ടകളെ പോലെ ബേക്കൽ ഒരു കൊട്ടാരമോ ഭരണാസിരാ കേന്ദ്രമോ ആയിരുന്നില്ല. ഇത് പടയൊരുക്കത്തിനായി മാത്രമുള്ള കോട്ടയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഓരോ കോട്ടയിലും വ്യത്യസ്ത അകലങ്ങളിൽ കിളിവാതിൽ പോലുള്ള ദ്വാരങ്ങൾ ശത്രുക്കളെ നേരിടാനായി നിർമ്മിച്ചതാണത്രേ! മലബാർ പിടിച്ചടക്കാൻ പടയൊരുക്കം തുടങ്ങിയപ്പോൾ ടിപ്പുസുൽത്താന്റെ പ്രധാന സേനാകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ബേക്കൽ കോട്ട. ടിപ്പുവിന്റെ മരണത്തോടെ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടേതായി. സേനാകേന്ദ്രം എന്നതിൽ നിന്ന് ഭരണസിരാകേന്ദ്രമായി ബേക്കൽ മാറിയത് ഈ കാലഘട്ടത്തിലാണ്. പണ്ട് ശത്രുക്കൾക്കായി പടയാളികൾ ജാഗ്രതയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന പഴുതുകളിലൂടെയാണ് ഇന്ന് സഞ്ചാരികൾ പ്രകൃതിയെ ആസ്വദിക്കുന്നത്. ഇത്രയും മനോഹരമായ ചിത്രം പ്രകൃതി വരയ്ക്കുന്പോൾ അത് ശ്രദ്ധിക്കാതെ ശത്രുക്കൾക്ക് നേരെ അന്പ് തൊടുത്തവർ എത്ര കഠിനഹൃദയരായിരിക്കും!.
പ്രവേശന കവാടത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആദ്യത്തെ കോട്ടകൊത്തളത്തിലേക്ക് നടന്നു. അവിടെ നിന്നാൽ ബേക്കലിന്റെയും കാഞ്ഞങ്ങാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും കാണാൻ സാധിക്കും. കൊത്തളയ്ക്ക് മുകളിൽ നിന്ന് നോക്കിയ ഞങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു. 'താഴേക്ക് ചാടാൻ തോന്നുന്നു'. പച്ചപ്പരവതാനി വിരിച്ച പോലെയെന്ന സാഹിത്യഭാഷയ്ക്ക് പോലും വർണ്ണിക്കാനാവാത്ത പച്ചപ്പ്. പുൽനാന്പുകളിൽ തഴുകിത്തലോടുന്ന ഇളംകാറ്റ് ആ പരവതാനിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ടായിരുന്നു. കാമറയ്ക്ക് ഒരിക്കലും പ്രകൃതിയുടെ ആ മനോഹാരിത പൂർണ്ണമായി ഒപ്പിയെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വേനൽക്കാലത്ത് ആ സന്ദർശനം നടക്കാതിരുന്നത് ഒരുപക്ഷേ, ഈ സൗന്ദര്യം കാട്ടിത്തരാനായിരിക്കാം. സന്ധ്യയിൽ ബേക്കൽകോട്ടയുടെ സൗന്ദര്യം എന്താണെന്നു കാണാൻ ആറുമണി വരെ നിന്നാലോ എന്ന് ശ്യാമ ചോദിച്ചു. മൂന്നരയുടെ ട്രെയിൻ എന്ന പദ്ധതി എങ്ങനെ ഉപേക്ഷിക്കാം എന്നതായി അടുത്ത ആലോചന. രാത്രിക്ക് മുന്പേ വീടെത്തണമെന്ന ചിന്തയുള്ളതിനാൽ അടുത്ത ട്രെയിൻ ഏതൊക്കെയാണെന്ന് അന്വേഷിച്ചു തുടങ്ങി ഞങ്ങൽ. മൂന്നര കഴിഞ്ഞാൽ അടുത്ത ട്രെയിൻ സന്ധ്യ കഴിഞ്ഞേയുള്ളൂവെന്ന അറിവ് ഞങ്ങളെ നിരാശരാക്കി. മഴ പെയ്യരുതേയെന്ന് തലേദിവസം പ്രാർത്ഥിച്ചതു മറന്ന് ഒരു മഴയ്ക്കായി ഞങ്ങൾ കൊതിച്ചു.
ആദ്യത്തേതിൽ നിന്ന് അടുത്ത കോട്ടവാതിൽ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ചെങ്കല്ല് എന്ന് ഞങ്ങൾ കരുതിയത് കൊത്തിയെടുത്ത കറുത്ത കല്ലായിരുന്നു. കോട്ട കെട്ടാനായി മൈസൂരിൽ നിന്ന് വരുത്തിച്ചതാണത്രേ ആ കല്ലുകൾ. 362 വർഷത്തെ മഴയും വെയിലും മഞ്ഞുമേറ്റതു കൊണ്ടാവാം അത് ഒന്നുകൂടി ഇരുണ്ടു തുടങ്ങിയിരുന്നു. കാലം മാറുന്നതിനനുസരിച്ച് തളിർത്തും കരിഞ്ഞും വളരുന്ന പുൽനാന്പുകൾ ഇത് ഞങ്ങളുടെ വീടെന്ന മട്ടിൽ ആ കോട്ടഭിത്തിയെ അള്ളിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.
രണ്ടാംകോട്ടയുടെ പടിക്കെട്ടിലിരുന്ന് ഞങ്ങൾ കണ്ണെത്താ ദൂരത്തോളമുള്ള കോട്ടയുടെ സൗന്ദര്യം നോക്കിക്കണ്ടു. ഉച്ചയ്ക്ക് വീശുന്ന കാറ്റിന് ഇത്രയും കുളിരുണ്ടെന്ന് മുന്പെങ്ങും എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല. കോട്ടയുടെ കിളിവാതിൽ പഴുതിലൂടെ ദൂരെ കടലിന്റെ കൊതിപ്പിക്കുന്ന മനോഹാരിത! കടൽ പോലെ തോന്നിക്കുന്ന ചക്രവാളം. നോക്കിക്കൊണ്ടിരിക്കെ കടൽ ഇരുണ്ടു വരുന്നുണ്ടായിരുന്നു. ഞങ്ങൾ കൊതിച്ചതു പോലെ ഒന്നുരണ്ടു തുള്ളിയായി മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി. കുടയ്ക്ക് ഒന്നു നിവർന്ന് നിൽക്കാൻ പോലും പറ്റാത്ത വിധം പെരുമഴയും കാറ്റും. ഞങ്ങളുടെ മനസ്സിൽ സന്തോഷം നിറച്ച് അഞ്ചു മിനിട്ട് ആ മഴ നീണ്ടുനിന്നു. കുടയില്ലാത്തവർ കോട്ടയുടെ മതിലിനോടു പറ്റിച്ചേർന്നു നിന്നു. മഴ പെയ്തു തീർന്നപ്പോൾ ഒട്ടും നനയാതെ അവർ ഇറങ്ങി നടന്നു. ഞങ്ങൾ കുട പിടിച്ചു നിന്നിടം മാത്രം മഴവെള്ളം. മതിലിനോടു ചേർന്ന ഭാഗം അപ്പോഴവിടെ മഴ പെയ്തിരുന്നോ എന്ന് സംശയിപ്പിക്കത്തക്ക വിധം ഉണങ്ങിക്കിടക്കുന്നു!
കോട്ടയെ ചുറ്റിയുള്ള ഞങ്ങളുടെ യാത്ര തുടർന്നു. ഞങ്ങൾക്കൊപ്പം വളർന്നു നിൽക്കുന്ന പുൽച്ചെടികൾക്കിടയിലൂടെ താഴേക്ക്. വഴിയിൽ ഭൂമിക്കടിയിലേക്ക് കുറേ പടിക്കെട്ടുകൾ കണ്ടു. അറബിക്കടലിലേക്ക് തുറക്കുന്ന തുരങ്കത്തിലേക്കുള്ള വഴിയാണത്. മേൽഭാഗം ഇരുന്പുചട്ട വച്ചടച്ച്, ഒന്നിറങ്ങി നോക്കാമെന്നുള്ള കൊതി അധികൃതർ ഇല്ലാതാക്കിയിരിക്കുന്നു. 'പണ്ട് കുറ്റം ചെയ്യുന്നവരെ ഈ വഴിയിലൂടെ കൊണ്ടുപോയി കടലിൽ തള്ളി കൊല്ലാറുണ്ടായിരുന്നു' എന്ന് ഒരു അമ്മൂമ്മ കൂടെയുള്ളവരോടു പറയുന്നതു കേട്ടു. എന്നാൽ, കോട്ടയുടെ തെക്കേ അറ്റത്തായി നിലനിന്നിരുന്ന അതിനകത്ത് ഒരു ശ്‌മശാനമായിരുന്നുവെന്ന് പിന്നീടു കണ്ടുമുട്ടിയ ബേക്കലുകാരനായ ബഷീർ പറഞ്ഞു തന്നു. ശവം ദഹിപ്പിക്കാനുള്ളയിടത്തിനടുത്തായി ഒരു മരം നിന്നിരുന്നതായി അദ്ദേഹം ഓർത്തെടുത്തു. ഭൂമിക്കടിയിൽ ഒരു മരം! ശവം ദഹിപ്പിക്കാൻ സ്വന്തമായി സ്ഥലമില്ലാതിരുന്ന നാട്ടുകാർ ഒരു മുപ്പതു വർഷം മുന്പു വരെ ആ ഇടം പ്രയോജനപ്പെടുത്തിയിരുന്നു. കോട്ട ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തതിനു ശേഷമാണ് ആ ഏർപ്പാട് നിറുത്തലാക്കിയത്. പണ്ടുകാലത്തെ ആയുധപ്പുരയായിരുന്നുവെന്ന് പറയപ്പെടുന്ന കെട്ടിടവും അവിടെയടുത്തുണ്ടായിരുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഔദ്യോഗിക വസതിയോടു ചേർന്നായിരുന്നു അത്.
രസകരമായിരുന്നു കൽപ്പാതയിലൂടെ അടുത്ത കൊത്തളങ്ങളിലേക്കുള്ള നടപ്പ്. ഒരു വശത്ത് ദൂരെ കടലും അരികെ കോട്ടഭിത്തിയും മറുവശത്ത് പച്ചനിറം മൂടിയ മണ്ണും. ദൂരത്തായി മൂന്നാല് തെങ്ങുകൾ. ഈ ഭൂമിയിലെവിടെയോ പണ്ടൊരു ചോരക്കുളമുണ്ടായിരുന്നത്രേ. ടിപ്പു കോട്ട പിടിച്ചടക്കിയപ്പോൾ മുന്പ് ഭരിച്ചിരുന്ന ഭരണാധികാരിയുടെ സുന്ദരിമാരായ രാജ്ഞിമാരും സൈനാധിപന്മാരുടെ പത്നിമാരും മാനം പണയം വയ്ക്കാൻ തയ്യാറാകാതെ തങ്ങളുടെ ജീവൻ കളഞ്ഞ കായലോ കുളമോ ആണ് ചോരക്കുളം എന്നറിയപ്പെട്ടത്. പിന്നീട് അത് മൂടപ്പെട്ടു. ആ കായൽപ്പരപ്പിനു മുകളിൽ ഇപ്പോൾ പച്ചപ്പുല്ല് പടർന്നിരിക്കുകയാണ്. നോക്കിനിൽക്കെ അവയ്ക്ക് നാവു മുളയ്ക്കുമെന്നും തങ്ങളുടെ കഥ പറയുമെന്നും തോന്നി.
നടന്നു ഞങ്ങൾ കോട്ടകളോരോന്ന് പിന്നിട്ടു. ഒരോ 'കിളിവാതിലി'ലൂടെയുമുള്ള കടലിന്റെ ദൃശ്യം വ്യത്യസ്തമായിരുന്നു. അവയിലൂടെ കടൽ ഞങ്ങൾക്ക് അടുത്തടുത്ത് വരികയായിരുന്നു. വളഞ്ഞു പുളഞ്ഞ് പോകുന്ന കൽപ്പാതയിലൂടെ നടന്ന് കടലിനോട് അടുത്ത് കിടക്കുന്ന ഒരു കോട്ടകൊത്തളത്തിലെത്തി. ആ 40 ഏക്കറിൽ ഞങ്ങളിരുവരുടെയും ഏറ്റവും പ്രിയപ്പെട്ട ഇടമായി അതുമാറി.കടൽക്കരയിൽ തിരയോടൊത്ത് കളിക്കുന്നവരെ കാണാൻ പാകത്തിലുള്ള കിളിവാതിലാണ് ഞങ്ങളുടെ മനംകവർന്നത്. അതിലൂടെ കടന്നു വന്ന കാറ്റിന് ബേക്കലിന്റെ മുഴുവൻ സൗന്ദര്യവും ഒളിപ്പിച്ചു വച്ച കുളിർമയുണ്ടായിരുന്നു. പലതവണ തമാശയായി പറഞ്ഞ വാചകം കടമെടുത്തു പറയട്ടെ, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടമാണ്. മറ്റാർക്കും വിട്ടുകൊടുക്കാതെ അവിടെ ഞങ്ങൾ മാറിമാറി ഇരുന്നു. ഒടുവിൽ വാച്ചിൽ നോക്കി മനസ്സില്ലാ മനസ്സോടെ അവിടെ നിന്ന് ഇറങ്ങി നടന്നു.
ഇടയ്ക്കിടെ ദൂരെ നിന്ന് കേട്ടുകൊണ്ടിരുന്ന വിസിൽ ശബ്ദത്തിന്റെ ഉടമകളെ ഒടുവിൽ ഞങ്ങൾ കണ്ടു. കടൽത്തിരയിലേക്ക് ഓടിപ്പോകുന്നവരെ തിരിച്ചു വിളിക്കുകയായിരുന്നു ലൈഫ്ഗാർഡുമാർ. കടലിലേക്കിറങ്ങുന്ന പടിക്കെട്ടുകളിലൂടെ ഞങ്ങൾ ഒടുവിലത്തെ കോട്ടയിലെത്തി. ഒരുപക്ഷേ, ബേക്കൽ ഒരു തവണ പോലും സന്ദർശിച്ചിട്ടില്ലാത്തവർക്കും പരിചിതമായ ഇടം. ഓരോ കോട്ടയും കാണുന്പോൾ 'ഇതാണോ അത്' എന്ന് ഞങ്ങൾ പരസ്പരം ചോദിച്ച ഇടം. ശേഖർ പ്രണയം നിറഞ്ഞ് തന്റെ ഷൈലാബാനുവിനായി നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ടയുടെ മുകളിലാണ്. (ബോംബെ സിനിമയിൽ അരവിന്ദ് സ്വാമിയും മനീഷാ കൊയ്‌രാളയും അവതരിപ്പിച്ച കഥാപാത്രങ്ങൾ).തിരക്കേറിയതു കൊണ്ടി അവിടെ അധികസമയം ചെലവഴിക്കാതെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. സമയം മൂന്നര. രണ്ടര മണിക്കൂർ നിർത്താതെ എത്രദൂരം ആ കോട്ടയ്ക്കുള്ളിൽ നടന്നു തീർത്തുവെന്ന് അറിയില്ല. ഉച്ചഭക്ഷണം കഴിക്കാതിരുന്നിട്ടു പോലും രണ്ടാൾക്കും വിശപ്പുണ്ടായിരുന്നില്ല.
വന്നപ്പോൾ കണ്ട പൂന്തോട്ടം പിന്നിട്ട് കോട്ടയ്ക്ക് പുറത്തേക്ക് നടന്നു. പുറത്തെത്തി കോട്ടയിലേക്ക് വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി മനസ്സിൽ പറഞ്ഞു, 'ബേക്കൽ, നീ കാത്തിരിക്കൂ. ഞങ്ങൾ വീണ്ടും വരും'. ഒന്നുറപ്പാണ്, ഉറക്കെ പറഞ്ഞില്ലെങ്കിലും ശ്യമയും മനസ്സിൽ ഓർത്തത് അതു തന്നെയാണെന്ന്. അത്രയേറെ തന്റെ സൗന്ദര്യത്താൽ ബേക്കൽ ഞങ്ങളെ കീഴടക്കിയിരുന്നു...

Saturday, October 20, 2012

മഴ നനഞ്ഞെത്തിയവൾ

ഇന്നലെ പെയ്ത പെരുമഴയിൽ നനയാതിരിക്കാൻ ഒരു കടത്തിണ്ണയിൽ കയറി നിന്നപ്പോഴാണ് ആദ്യമായി അവളെന്റെ കണ്ണിൽപ്പെട്ടത്. മഴയിൽ നനയാതിരിക്കാൻ എന്നപോലെ ഒരു വലിയ പെട്ടി തലയ്ക്കു മേൽ പിടിച്ചിരുന്നു. എന്നിട്ടും, ചുവന്ന മാക്സിയിൽ അവളാകെ നനഞ്ഞു കുതിർന്നിരുന്നു. കടയുടമ തീർത്ത ബന്ധനങ്ങളെ മറികടന്ന് ഒഴിഞ്ഞു കിടന്നിരുന്ന ഒരു പീടികത്തിണ്ണയിലേക്ക് അവൾ നൂണ്ടു കയറി. മടിക്കുത്തിൽ  വച്ചിരുന്ന ഒരു പൊതിക്കെട്ട് പെട്ടിയുടെ ഓരത്തായി വച്ചു. കെട്ടിനുള്ളിലൂടെ കണ്ട വാഴയിലത്തുണ്ടിൽ നിന്ന് അത് അവൾക്കുള്ള ഭക്ഷണമാണെന്ന് ഞാൻ അനുമാനിച്ചു. മഴയെ കൂസാതെ അവൾ കടയിൽ നിന്നും ഇറങ്ങിപ്പോയി. അപ്പോൾ അവളുടെ മടിക്കുത്തിൽ നിന്ന് വീണ നാണയത്തിലായിരുന്നു എന്റെ കണ്ണുകൾ. കുട്ടിയായിരുന്നപ്പോൾ വീണുകിട്ടിയ അന്പത് പൈസയ്ക്ക് മിട്ടായി വാങ്ങിത്തിന്നത് എന്റെ ഓർമ്മയിൽ വന്നു. ആ നാണയമെടുത്ത് അവളുടെ പെട്ടിയുടെ മേൽ വയ്ക്കണോ വേണ്ടയോ എന്ന് ഞാൻ സംശയിച്ചു നിൽക്കെ പൊട്ടിത്തകർന്ന ഒരു കുടയുമായി അവൾ തിരികെയെത്തി. അവൾ വരുന്പോൾ തന്നെ താഴെയുള്ള നാണയം ഞാൻ ചൂണ്ടിക്കാട്ടിക്കൊടുത്തു. 'എന്നുടെ താൻ' അവൾ തലകുലുക്കി. കടവരാന്തയിൽ എന്നോടൊപ്പം കുഞ്ഞുമൊത്ത് നിന്നിരുന്ന ചേച്ചിയോട് അകത്തു കയറി നിൽക്കുന്നോ എന്നവൾ ചോദിച്ചു. ഇല്ലെന്ന് അവർ തലയാട്ടി. മഴയൊന്ന് ശമിച്ചപ്പോൾ കടത്തിണ്ണയിൽ നിന്നവരെല്ലാം ഇറങ്ങി നടന്നു. വാഹനം വരാൻ കാത്തു നിൽക്കെ ഞാൻ മറ്റൊന്നും ചെയ്യാനില്ലാതെ, അറിയാവുന്ന മുറിത്തമിഴിൽ അവളോടു സംസാരിക്കാൻ തുടങ്ങി. മഴയിൽ നനഞ്ഞ വസ്ത്രം മാറട്ടെ എന്ന് പറഞ്ഞ് അവൾ നനയാത്തൊരു വസ്ത്രം കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് കണ്ടു പിടിച്ചു. വസ്ത്രം മാറാൻ എവിടെ പോകും എന്ന് ഞാൻ ചോദിക്കും മുന്പേ അവൾ തറയിൽ ഇരുന്നിരുന്നു. സ്ത്രീശരീരത്തിന്റെ നഗ്നത കൊത്തിവലിക്കാൻ തയ്യാറായി നിൽക്കുന്ന കഴുകൻ കണ്ണുകളെ കുറിച്ച് ഞാൻ ആവലാതിപ്പെടവേ വസ്ത്രം മാറി അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു.
ചിന്നസേലത്തിലാണ് അവളുടെ വീട്. ഭർത്താവും ഒരു ആൺകുട്ടിയുമുണ്ട്. നവരാത്രിയായതു കൊണ്ട് ഭർത്താവ് കരിന്പ് കൃഷിക്ക് പോയി. കുട്ടിയും നാട്ടിലാണ് . രണ്ടു ദിവസം കഴിഞ്ഞേ അവരെത്തൂ. അതുവരെ റോഡരികിലാണ് കിടപ്പ്. മഴയായതു കൊണ്ട് കടത്തിണ്ണയിലേക്ക് വന്നതാണ്. ഇന്ന് വലിയ ശല്യമൊന്നുമില്ലാതെ ഉറങ്ങാം എന്നവൾ പറഞ്ഞു. പാട്ട (തകര) പെറുക്കലാണ് ജോലി. 100 രൂപ മുതൽ 1000 രൂപ വരെ കിട്ടുന്ന ദിവസങ്ങളുണ്ട്. ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ട്. എല്ലാം യോഗം പോലെ. സംസാരം ഞങ്ങൾക്കിടയിലെ അകലം കുറച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരാളെ പരിചയപ്പെടുന്നതിനുള്ള മര്യാദ ഞാൻ ഓർത്തത്. 'ഉന്നുടെ പേരെന്നാ?'. ഒരു നിമിഷം ആലോചിച്ച്, വെറ്റില മുറുക്കി കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു, 'രാജകുമാരി'

Wednesday, July 27, 2011

കാലം വരുത്തിയ മാറ്റം

'എന്തില്‍ നിന്നും ഒളിച്ചോടാം. പക്ഷേ, സൌഹൃദത്തില്‍ നിന്നൊരിക്കലും പറ്റില്ല'. അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും കഥകള്‍ക്കുമായി വിട്ടുകൊടുത്ത ദിവസങ്ങള്‍. ഭക്ഷണം പോലും ഉപേക്ഷിച്ച് പരദൂഷണത്തിനായി മൊബൈല്‍ഫോണ്‍ ചൂടുപിടിപ്പിച്ച മണിക്കൂറുകള്‍. 'ഇങ്ങനെ പോയാല്‍ നിനക്ക് വല്ല ക്യാന്‍സറും പിടിക്കു'മെന്ന വീട്ടുകാരുടെ പ്രാക്ക് കേട്ടിട്ടും കേള്‍ക്കാത്ത മട്ട് നടിച്ച് "ങാ! എന്നിട്ട്"എന്ന് മറുതലയ്ക്കലുള്ള സുഹൃത്തിനോട് ഉദ്വേഗപൂര്‍വ്വം തിരക്കിയ നിമിഷങ്ങള്‍.
    സൌഹൃദത്തില്‍ നിന്നും ഒളിച്ചോടാമെന്ന് ഇപ്പോള്‍ ഞാനും പഠിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം കുവൈറ്റില്‍ നിന്നും വിളിച്ച എന്റെ പ്രിയസുഹൃത്തിനോട് 'ജോലിത്തിരക്കാണ്, പിന്നെ വിളിക്കാമോ' എന്ന് ആദ്യമായി ചോദിച്ച ദിവസം... അത് അവളെ എത്രമാത്രം വിഷമിപ്പിച്ചു എന്ന് എനിക്കറിയാം. കാരണം അതുരുവിടാന്‍ ഞാനത്രയേറെ വിഷമിച്ചിരുന്നു. പക്ഷേ, ഇന്ന് ഏത് സുഹൃത്തിനോടും കസ്റ്റമര്‍ കെയര്‍ സെന്ററിലെ പെണ്‍കുട്ടി മനസ്സില്‍ തട്ടാതെ പറയുന്നതു പോലെ എനിക്ക് ആ വാചകം ഉരുവിടാം.. 'അല്പം തിരക്കാണ്. കുറച്ചു കഴിഞ്ഞു വിളിക്കൂ?' ഇന്നലെയും ഞാനത് ആവര്‍ത്തിച്ചിരിക്കുന്നു.
    ഒരു ദിവസം ഒരു മെസ്സേജോ ഫോണ്‍വിളിയോ കണ്ടില്ലെങ്കില്‍ മനസ്സ് നൊന്തിരുന്ന സൌഹൃദങ്ങളുണ്ടായിരുന്നു. ഇന്ന് അവരെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ അപൂര്‍വ്വം. ശബ്ദം കേട്ടില്ലെങ്കിലും ഓരോ അരമണിക്കൂറിലും ചെന്ന് കോളോ മെസേജോ വന്നോയെന്ന് കുത്തിനോക്കുന്ന ശീലം ഞാന്‍ എന്നേ കൈവിട്ടു. നിര്‍ത്താതെ സംസാരിക്കാന്‍ ആയിരം വിഷയങ്ങളുണ്ടായിരുന്നു എന്ന് അത്ഭുതമായി മാറി!
    പ്രിയ സ്നേഹിതരേ, നിങ്ങളെ അകറ്റുന്നതല്ല. ഞാന്‍ സ്വയം അകലുന്നതാണ്. ഈ ലോകത്തില്‍ ജീവിച്ചു പോകാന്‍ അത്യാവശ്യം ചില നമ്പറുകള്‍ പഠിക്കാന്‍ വേണ്ടി മാത്രം. നിങ്ങളെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു. സദയം ക്ഷമിക്കുക.

Sunday, May 29, 2011

ദൈവമേ കാക്കണേ ഈ കണ്മണിയെ...

തളര്‍ന്നു കിടക്കുന്ന അവനെ കാണുമ്പോള്‍ കരള്‍ കൊത്തിപ്പിളര്‍ക്കുന്ന വേദനയാണ്  മനസ്സില്‍. ഉള്ളുരുകി ഞാന്‍ പ്രാര്‍ഥിച്ചു, ദൈവമേ ക്രൂരത കാട്ടരുതേ..  ഉള്ളില്‍ നിറഞ്ഞ ആ സുന്ദര മുഖം നോക്കി തേങ്ങി ദൈവമേ  അവനെയൊന്ന് എഴുന്നേല്‍പ്പിച്ചിരുന്നെങ്കില്‍.......

തിരുവനന്തപുരം: ഫെബ്രുവരി 17, രാവിലെ 9.15. എന്നത്തെയും പോലെ അന്നും ഉമ്മ സജിനിയ്ക്ക് മുത്തം നല്‍കി പോയതാണ് കുഞ്ഞ് ഇര്‍ഫാന്‍ സ്കൂളിലേക്ക്. കൂട്ടുകാരുമൊത്ത് ആടിയും പാടിയും പോയ സ്കൂള്‍ വാന്‍ പാര്‍വതീ പുത്തനാറില്‍ മറിഞ്ഞത് വീട്ടില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍. വാനിലുണ്ടായിരുന്ന ആറു കുട്ടികളെയും അവരെ ജീവനു തുല്യം സ്നേഹിച്ച ആയയേയും മരണത്തിലേക്ക് കൂട്ടിയ ദൈവം ജീവനു വേണ്ടിയുള്ള ഇര്‍ഫാന്റെ പിടച്ചില്‍ കണ്ടു. ബാപ്പ ഷാജഹാന്റെയും ഉമ്മ സജിനിയുടെയും കണ്ണീര്‍ കണ്ടു.
 കരിക്കകം ദുരന്തം നടന്നിട്ട് ഇന്നേയ്ക്ക് 100 ദിവസം. കരിക്കകം പാര്‍വ്വതി പുത്തനാറിനു സമീപം ഷാജഹാന്റെ സഹോദരന്റെ വീട്ടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഇര്‍ഫാന്‍ ഉണ്ട്. അവന്റെ തുറന്നുവച്ച കണ്ണുകള്‍ക്ക് മുന്നില്‍ കാഴ്ച്ചകളില്ല. പ്രിയപ്പെട്ട ഉമ്മച്ചിയേയോ ബാപ്പച്ചിയേയോ തിരിച്ചറിയില്ല. ഉമ്മച്ചിയുമ്മയുടെ മുത്തേ വിളി അവന്‍ കേള്‍ക്കാറില്ല. വാപ്പുപ്പയുടെ പുറകേയോടാന്‍ അവന്റെ കൈകാലുകള്‍ ചലിക്കാറില്ല. കളിചിരികളോ കൊഞ്ചലോ ഇല്ലാതെ ജീവച്ഛവമാണിന്ന് ഈ കുരുന്ന്. ജീവന്‍ നല്‍കിയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ കുഞ്ഞുശരീരത്തില്‍ ദൈവം ബാക്കി വച്ചത് നേരിയൊരു ശ്വാസം മാത്രം. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് അവനെ ഇങ്ങനെയാക്കിയത്.
 എട്ടുവര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍, കുഞ്ഞുണ്ടാകുമെന്ന പ്രതീക്ഷ ചികിത്സിച്ച ഡോക്ടര്‍ പോലും കൈവിട്ട സമയത്താണ് ഒരത്ഭുതം പോലെയാണ് ഇര്‍ഫാന്‍ ഷാജഹാന്റെയും സജിനിയുടെയും ജീവിതത്തിലേക്ക് കുഞ്ഞുമാലാഖയായെത്തിയത്്. ശേഷമുള്ള മൂന്നരവര്‍ഷത്തെ സന്തോഷമാണ് ഇന്നൊരു നോവായി ഇവരുടെ കണ്‍മുന്നില്‍ കിടക്കുന്നത്. വിതുരയില്‍ റബര്‍ കച്ചവടമായിരുന്നു ഷാജഹാന്. അവിടെ വാടകവീട്ടില്‍ ഭാര്യയും കുഞ്ഞുമായി ജീവിതം. ഇര്‍ഫാനെ എപ്പോഴും കാണണമെന്ന തന്റെ അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഷാജഹാന്‍ താമസം കുടുംബവീട്ടിലേക്ക് മാറി. ഇര്‍ഫാന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ പേട്ടയിലെ ലിറ്റില്‍ഹാര്‍ട്സ് കിന്റര്‍ഗാര്‍ഡനില്‍ ചേര്‍ത്തു. ബാഗും കുടയുമായി സ്കൂളില്‍ പോകാന്‍ ഒരുപാട് ഇഷ്ടമായിരുന്നു ഇര്‍ഫാന്. വീട്ടിലെ കുസൃതിക്കുടുക്ക സ്കൂളില്‍ സ്കൂളില്‍ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി.  കുഞ്ഞുവാ തോരാതെ സംസാരിക്കുമായിരുന്നു ഇര്‍ഫാന്‍. കളിപ്പാട്ടങ്ങളെക്കുറിച്ച്, സ്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്...
 ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലാണ് ഇന്ന് ഇര്‍ഫാന്റെ ജീവിതം. രണ്ട് മണിക്കൂറിടവിട്ട് 50മില്ലി എന്ന കൃത്യമായ അളവില്‍ നല്‍കുന്ന പാല്‍ ആണ് ഭക്ഷണം. വല്ലപ്പോഴും ഓട്സ് പൊടിച്ചു ചേര്‍ക്കുന്ന പാലാണ് കട്ടിയാഹാരം.പിന്നെ പാലിനൊപ്പവും അല്ലാതെയും നല്‍കുന്ന ഒമ്പതു കൂട്ടം മരുന്നുകളും. ഇവയെല്ലാം നല്‍കുന്നതാകട്ടെ വയറ്റിലേക്ക് ഘടിപ്പിച്ച കുഴല്‍ വഴിയും. തീര്‍ന്നില്ല, ആ കുഞ്ഞു ശരീരത്തില്‍ ഇനിയുമുണ്ട് ഒരു കുഴല്‍ കൂടി. ശ്വാസകോശത്തില്‍ നിന്നും നേരെ പുറത്തേക്ക്, കഫം വന്ന് നിറയുമ്പോള്‍ വലിച്ചെടുക്കാനായി.
 അണുബാധയെ ഏറെ പേടിക്കണം ഇര്‍ഫാന്റെ ശരീരത്തിനിപ്പോള്‍. ഒരു ചെറിയ പൊടി പോലും ജീവന്‍ അപകടത്തിലാക്കിയേക്കും. അതിനാല്‍ മുറിക്കുള്ളില്‍ മറ്റാരേയും കടത്തിവിടാറില്ല.  രാവും പകലുമില്ലാതെ ഇര്‍ഫാനരികില്‍ അവന്റെ അച്ഛനുമമ്മയുമുണ്ട്. പരിശീലനം നേടിയ ഒരു ഹോംനഴ്സ് ചെയ്യേണ്ട ജോലിയെല്ലാം കണ്ണിമ വെട്ടാതെ ചെയ്യുകയാണ് അവര്‍. അതിനായി തന്റെ ജോലി ഉപേക്ഷിച്ചു ഷാജഹാന്‍.
 അപകടം നടന്നപ്പോള്‍ കളക്ടര്‍ വന്ന് ആശ്വസിപ്പിച്ചതല്ലാതെ അധികൃതര്‍ ആരും ഇതു വരെയും തിരിഞ്ഞു നോക്കിയിട്ടില്ല. കിംസിലെ മികച്ച ചികിത്സയാണ് ഇവരുടെ ഏക പ്രതീക്ഷ. കിംസ് ആശുപത്രിയില്‍ ഡോ.അശോകിന്റെ നേതൃത്വത്തിലാണ് ഇര്‍ഫാന് ചികിത്സ. എല്ലാ വ്യാഴാഴ്ച്ചയും കിംസില്‍ ഡോക്ടര്‍മാരെ കാണിക്കണം.  എങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിക്കാന്‍ പറഞ്ഞ് അവന്റെ ജീവന് ഉറപ്പ് തരാതെ ഡോക്ടര്‍മാര്‍ നിസ്സഹരായരായി നില്‍ക്കുമ്പോള്‍ തങ്ങളുടെ കുരുന്നിന് വേണ്ടി ഇനി എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ് ഈ വീട്ടുകാര്‍.

കണ്ണീര്‍പ്രാര്‍ഥന... ഇര്‍ഫാനെ തേടി ഞങ്ങളെത്തുമ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ഓളങ്ങള്‍ ജീവന്‍ കവര്‍ന്ന കുരുന്നുകളുടെ രക്ഷിതാക്കളെല്ലാമുണ്ടായിരുന്നു അവിടെ. ദുരന്തം നടന്നിട്ട് നാല് മാസമാകാറാകുമ്പോഴും ഒന്നും ചെയ്യാതെ കൈ കെട്ടി നിന്ന സര്‍ക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും അവര്‍ക്ക് പറയാനുള്ളത് ഒന്നു മാത്രം. ഈയൊരു ഗതി ഇനിയാര്‍ക്കുമുണ്ടാക്കരുത്. ആരെയോ ബോധിപ്പിക്കാനെന്ന വണ്ണം പ്രഖ്യാപിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് പുത്തനാറിന്റെ തീരത്ത് കല്‍മതില്‍ കെട്ടാന്‍ പോയിട്ട് ഒരു മുള്ളുവേലി പോലും നിര്‍മ്മിക്കാനാവില്ല. പണമൊഴുക്കാന്‍ കഴിവും സ്വാധീനവുമുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള വഴിയന്വേഷിക്കുമ്പോള്‍ തങ്ങളെ വിട്ടു പോയ കുഞ്ഞാറ്റകളെയോര്‍ത്ത് വിതുമ്പാനേ ഇവര്‍ക്ക് കഴിയൂ. സ്മൃതിമണ്ഡപം കെട്ടാനും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനേയുള്ളു ഇവര്‍ക്ക് മറ്റൊരു ദുരന്തത്തിന് പാര്‍വ്വതി പുത്തനാര്‍ വേദിയാകാതിരിക്കട്ടെ.
 കിന്റര്‍ ഗാര്‍ഡനില്‍ നിന്നും മറ്റ് സ്കൂളുകളിലേക്ക് അഡ്മിഷന്‍ ശരിയായതാണ് മിക്കവരുടേയും. സ്കൂള്‍ തുറക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഏവരുടെയും മനസ്സില്‍ വിങ്ങലായി മാറുകയാണ് ഈ കുട്ടികള്‍.
 പാര്‍വ്വതീ പുത്തനാറില്‍  മറ്റെല്ലായിടവും പായല്‍ മൂടിക്കിടക്കുമ്പോള്‍ ദുരന്തക്കയമായയിടം മാത്രം വൃത്തിയാണ്. ആറു കുഞ്ഞുജീവനുകളും അവരുടെ ആയയുടെയും ജീവന്‍ പൊലിഞ്ഞയിടത്തേക്ക് കടന്നുചെല്ലാന്‍ പായല്‍ പോലും മടിക്കുന്നതു പോലെ...

നന്ദി...
നന്ദിയുണ്ട്, വാര്‍ത്ത കണ്ടയുടന്‍ വീട്ടുകാരെ ചെന്നുകണ്ട ആശ്വസിപ്പിച്ച മുഖ്യമന്ത്രിക്കും സംഘത്തിനും.. ഇര്‍ഫാന്റെ ചികിത്സച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പാര്‍വ്വതി പുത്തനാറിന്റെ തീരത്ത് മൂന്നുമാസത്തിനുള്ളില്‍ സംരക്ഷണഭിത്തിയും പുത്തനാര്‍ പായല്‍വിമുക്തമാക്കുമെന്നും നാട്ടുകാര്‍ക്ക് മന്ത്രിയുടെ ഉറപ്പ്

Tuesday, April 26, 2011

മലയാളിമാധ്യമപ്രവര്‍ത്തകരെ പാപ്പരാസികളാക്കിയ താരം

യുവത്വത്തിന്റെ പുതിയമുഖം-പൃഥ്വിരാജ്. യുവജനതയ്ക്ക് കണ്ണുംപൂട്ടി അനുകരിക്കാന്‍ മാന്യതയുടെ പുതിയമുഖവുമായി അവതരിപ്പിച്ചിരിക്കുന്നു. തീയേറ്ററില്‍ എട്ടു നിലയില്‍ പൊട്ടുന്ന തന്റെ സിനിമകളെ ആഗോളതലത്തിലെ ക്ളാസിക് ചലച്ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി, ഘോരഘോരം പ്രസംഗിച്ച് മാധ്യമശ്രദ്ധ മുഴുവന്‍ പിടിച്ചുവാങ്ങുന്ന യുവതാരം മാധ്യമങ്ങളെയും ആരാധകരെയും മുഴുവന്‍ വിഡ്ഢികളാക്കി രഹസ്യവിവാഹം ചെയ്തിരിക്കുന്നു.
    'വരനറിയാതെ വിവാഹം' എന്ന് തലക്കെട്ട് ഇടാമായിരുന്നു വിവാഹത്തിന്റെ തലേദിവസം വരെ ഈ നായകന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍. തലേദിവസവും പൃഥ്വി എന്നാണ് വിവാഹം എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് എന്റെ വിവാഹമോ ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു സൂപ്പര്‍ ഹീറോയുടെ വാക്കുകള്‍. താന്‍ നിര്‍മ്മിച്ച ഉറുമി എന്ന ബിഗ്ബജറ്റ് ചിത്രം പുറത്തിറങ്ങിയതിന്റെ പിറ്റേദിവസം തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖം പരിപാടി. എല്ലാവരും പ്രതീക്ഷിച്ചിരുന്ന ചോദ്യം. 'പൃഥ്വി ഒരു മാധ്യമപ്രവര്‍ത്തകയുമായി പ്രണയത്തിലാണെന്ന് കേള്‍ക്കുന്നു?' 'എന്റെ പ്രണയമാണ് ഇന്നലെ റിലീസ് ആയത്. ഉറുമിയായിരുന്നു എന്റെ പ്രണയം'. കവിത തുളുമ്പിയ വാക്കുകള്‍ കണ്‍മിഴിച്ച് കേട്ടിരുന്നതില്‍ ഈയുള്ളവളും പെടും. ഹാ! എത്ര മനോഹരമായ മറുപടി. ഉടന്‍ വിവാഹം കാണുമോ? എനിക്കും ഒരു പെണ്‍കുട്ടിയെ കാണാനും പ്രണയിക്കാനും സമയം തരൂ. ടെക്നോപാര്‍ക്കിലെ ആരാധികമാരോടും ആരാധകന്മാരോടും അപേക്ഷ. കേട്ടയുടനെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമൊട്ടിച്ച് പെണ്‍പിള്ളാരെല്ലാം ബയോഡാറ്റ അയക്കുന്നെങ്കില്‍ അയയ്ക്കട്ടെ എന്ന് കരുതിയാണാവോ!
    തിങ്കളാഴ്ച്ച മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഒരു റിസോര്‍ട്ടിന്റെ കൊട്ടിയടച്ച വാതിലിനു പുറത്ത് കാവല്‍ നുറുത്തിയിട്ട് യൂത്ത് ഐക്കണ്‍ കേറിയങ്ങ് കെട്ടി. ബി.ബി.സി റിപ്പോര്‍ട്ടര്‍ സുപ്രിയ മേനോന്‍ ആയിരുന്നത്രേ വധു. മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ പാപ്പരാസികളാക്കുന്ന കാഴ്ച്ചയാണ് റിസോര്‍ട്ടിനു മുന്നില്‍ കണ്ടത്. കഥാനായകനും നായികയും പുറത്തിറങ്ങുന്നതും നോക്കി ഒളിഞ്ഞും തെളിഞ്ഞും ഒരു ഫോട്ടോയ്ക്ക് വല്ല സ്കോപ്പുമുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചിരിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. തലേദിവസം വരെ തന്റെ കല്ല്യാണമാണെന്നറിയാതിരുന്ന താരത്തിന് താലികെട്ടുമ്പോഴെങ്കിലും അത് വിവാഹമായിരുന്നെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കാം. 10നും 1നുമുള്ള സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് രാജു മീഡിയയെ കാണുന്നുണ്ടത്രേ! എന്തിനാണാവോ? ഞാനറിയാതെ അമ്മ എന്റെ കല്ല്യാണം നടത്തിയെന്ന് പറഞ്ഞ് നിലവിളിക്കാനാവും.അല്ല പിന്നെ!
    വിവാഹവാര്‍ത്തയ്ക്കും ഫോട്ടോയ്ക്കുമായി നാലുകോളം മാറ്റിവച്ച പത്രങ്ങള്‍ക്കെല്ലാം ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. ഇനിയൊരു ദിവസം ഈ കണ്ടതൊന്നും എന്റെ വിവാഹമല്ലെന്നും പുതിയ സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നെന്നും പറയുമോ താരം എന്നാണ് പേടി! ഇക്കണ്ട നാടകങ്ങളെല്ലാം കഴിയുമ്പോള്‍ അത് സംഭവിച്ചുകൂടായ്കയില്ല.             വിവാഹം രഹസ്യമാക്കിയതെന്തിന് എന്ന ചോദ്യത്തിന് എല്ലാവരും ഊഹിച്ചെടുക്കുന്നത് ഒരേയുത്തരം. 'വിവാഹം മുടക്കികള്‍ ആരെങ്കിലും കയറി പണിതാലോ?' ഹാ!നിങ്ങള്‍ അഭിഷേക് ബച്ചന്റെ കല്ല്യാണത്തിന് കണ്ടില്ലേ? ഒരു പെണ്ണ് വന്ന് ബഹളം വച്ചത്. ഇനി അതല്ല, ഇതറിഞ്ഞ് ഏതെങ്കിലും ആരാധിക ഹൃദയം പൊട്ടി മരിച്ചാലോ... അമ്പമ്പമ്പ... മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഏഴയലത്തെത്താന്‍ താനിനിയും 20 വര്‍ഷം കൂടി കാത്തിരിക്കണമെന്ന് പറഞ്ഞ താരമറിയാന്‍ ഒരു കാര്യം പറയട്ടെ. തന്റെ കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി കെട്ടിയതിന് കൂട്ടുകാരും വീട്ടുകാരുമായിരുന്ന 30 പേരായിരുന്നില്ല സാക്ഷികള്‍. താരത്തെ സ്നേഹിക്കുകയും വളര്‍ത്തുകയും ചെയ്ത പതിനായിരങ്ങളാണ് സാക്ഷിയായത്. അന്നാരും ആ വിവാഹം മുടക്കിയില്ല. ഒരു ആരാധികയും ഹൃദയം പൊട്ടി മരിച്ചില്ല! പ്രണയിച്ചു ഒളിച്ചോടിയവരല്ലാതെ മറ്റെല്ലാ താരങ്ങളും ആ കാര്യത്തില്‍ മാന്യത കാണിച്ചുവെന്നു തന്നെയാണ് എന്റെ അഭിപ്രായം.

Friday, March 18, 2011

ബാല്യത്തിനോര്‍മ്മകള്‍

കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍ വെറുതെയിരിക്കുവാന്‍...

നുരഞ്ഞുപൊന്തുന്ന പാല്‍
ത്തിരകള്‍ക്കുള്ളിലെന്‍ പാദമൊളിപ്പിച്ചീടാന്‍...
ചക്രവാളത്തിലൊളിക്കുന്ന സൂര്യന്റെ
കണ്ണിലിമചിമ്മാതെ നോക്കിനിന്നീടാന്‍...

തഴുകിവരുന്ന കാറ്റിലെന്‍ ദു:ഖങ്ങളെ
നൂലറ്റ പട്ടങ്ങളാക്കീടാന്‍...
ആകാശനീലിമയ്ക്കിടയില്‍ നിന്നും
പുതുവര്‍ണ്ണങ്ങള്‍ കണ്ടെത്തീടാന്‍...

കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍
കൊഴിഞ്ഞുപോയ ബാല്യത്തിനോര്‍മ്മകള്‍
തിരയായി കാലില്‍ വാരിപ്പുണര്‍ന്നീടാന്‍...