Thursday, January 20, 2011

അമ്മത്തറവാട്

     ഇത് ചരിത്രത്തിന്‍െറ തായ് വെരുകള്‍ അന്വേഷിച്ചുള്ള യാത്രയല്ല. പക്ഷേ, ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏടുകള്‍ മറിക്കാതിരിക്കാനാകില്ല. പാലക്കാട് ജില്ലയില്‍ ആദിമ ദ്രാവിഡ സംസ്കാരത്തിന്‍െറ ശേഷിപ്പുകള്‍ അവശേഷിക്കപ്പെടുന്ന ആനക്കരയെന്ന ഗ്രാമത്തിലേക്കൊരു യാത്ര. എടപ്പാള്‍ ടൌണില്‍നിന്ന് ഏഴ് കിലോമീറ്റര്‍ പോകണം ആനക്കരയിലെത്താന്‍. ആനക്കരയിലേക്കുള്ള വഴി ചോദിച്ചാല്‍ വടക്കത്ത് വീട്ടിലേക്കാണോ എന്ന മറുചോദ്യം പ്രതീക്ഷിക്കാം നാട്ടുകാരില്‍നിന്ന്.
വടക്കത്ത് പടിയില്‍ ബസിറങ്ങുമ്പോള്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരവും ഇടവഴിയും കാണാം. ഇരുവശവും മതിലുകളോടുകൂടിയ ആ വഴി എത്തിച്ചേരുന്നത്  ഒത്തിരി തൊടിയുള്ള മൂന്ന് നിലയുള്ള തറവാട്ടു മുറ്റത്തേക്കാണ്. നീലത്താമരയെന്ന മലയാള സിനിമയിലെ 'കിഴക്കുമ്പാട്ട്' തറവാടിന് ജീവന്‍ നല്‍കിയ വടക്കത്ത് വീട് സിനിമാ പ്രേമികള്‍ക്ക് സുപരിചിതമാണ്.
    പക്ഷേ, അങ്ങനെ വെറുമൊരു സിനിമയില്‍ ഒതുക്കാവുന്നതല്ല 'ആനക്കര വടക്കത്ത്' എന്ന വലിയ തറവാടിനെ. അവിടെയാണ് ചരിത്രത്തിന്‍െറ ഏടുകള്‍ മറിയുന്നത്. സ്വാതന്ത്യ്രസമരത്തിന്‍െറ ചരിത്രത്തോളം പഴക്കമുണ്ട് ആനക്കര വടക്കത്ത് വീടെന്ന പേരിന്. സ്വാതന്ത്യ്രസമരത്തിനു മുമ്പും പിമ്പും സ്ത്രീ അബലയല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച  വനിതകള്‍ വടക്കത്ത് വീടിന്‍െറ സംഭാവനയാണ്. എ. വി കുട്ടിമാളു അമ്മയില്‍നിന്ന് തുടങ്ങാം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ തന്നോടൊപ്പം ജയിലില്‍ കൊണ്ടുപോകാനുള്ള അവകാശം അമ്മയ്ക്കുണ്ടെന്ന് വാദിച്ചു ജയിച്ച കുട്ടിമാളു അമ്മയെ മറക്കാന്‍ മലയാളിക്കാവുന്നതെങ്ങനെ? 1931 ലെ വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തിലെ നേതാക്കളില്‍ പ്രധാനിയായ അവരില്‍ നിന്നാവും ഒരുപക്ഷേ എ. വി അല്ലെങ്കില്‍  ആനക്കര വടക്കത്ത് എന്ന പേര് മലയാളികള്‍ക്ക് പരിചിതമായിട്ടുണ്ടാകുക. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും സാമൂഹിക പ്രവര്‍ത്തകയും നെഹ്രുവിന്‍െറ ഭരണകാലത്ത് രാജ്യസഭാംഗവുമായിരുന്ന  അമ്മു സ്വാമിനാഥന്‍, അവരുടെ മക്കളായ ക്യാപ്റ്റന്‍ ലക്ഷ്മിയെന്നറിയപ്പെടുന്ന ലക്ഷ്മി സൈഗള്‍, നര്‍ത്തകിയായ മൃണാളിനി സാരാഭായി ഇവരും വടക്കത്ത് വീടിന്‍െറ സ്വന്തം. തീര്‍ന്നില്ല, ലക്ഷ്മിയുടെ മകള്‍ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റായ സുഭാഷിണി അലി, മൃണാളിനിയുടെ മകള്‍ നര്‍ത്തകിയായ മല്ലിക സാരാഭായി എന്നിങ്ങനെ പോകുന്നു വടക്കത്ത് വീട്ടില്‍നിന്ന് 'പെണ്ണത്തം' വിളിച്ചു പറഞ്ഞ പെണ്ണുങ്ങള്‍.
    നൂറ്റിപ്പതിനാലു വര്‍ഷങ്ങളുടെ പഴക്കമുണ്ട് വടക്കത്ത് വീടിന്. 1896ല്‍ എ.വി കുട്ടിമാളുഅമ്മയുടെ അമ്മാവന്‍ പെരിമ്പിലാവില്‍ ഗോവിന്ദമേനോനാണ് തറവാട് പണി കഴിപ്പിച്ചത്. അദ്ദേഹത്തിന്‍േറയും ഭാര്യ അമ്മുഅമ്മയുടേയും ഏഴു മക്കളില്‍ ഇളയ വളായിരുന്നു അമ്മു സ്വാമിനാഥന്‍. ഗോവിന്ദമേനോന്‍െറ മരണത്തിനു ശേഷം തറവാട് നോക്കി നടത്തിയത് ഇളയമകനായ എ.വി ഗോപാലമേനോനാണ്. അദ്ദേഹത്തിന്‍െറ മകള്‍  തൊണ്ണൂറുകാരിയായ ജി. സുശീലാമ്മയാണ് ഇന്നിവിടെ തറവാട്ടമ്മ. കൂടെ അച്ഛന്‍െറ മൂത്ത സഹോദരന്‍ എ. വി ഗോവിന്ദമേനോന്‍െറ മകന്‍ ജി. ഗോപിനാഥ് മകളുമൊത്ത്താമസിക്കുന്നത് ഇവിടെയാണ്. ഗോവിന്ദമേനോന്‍െറ മകളുടെ മകനായ  ജി. ചന്ദ്രശേഖരനും ഭാര്യ ശാന്തയുമുണ്ട്    ഇവരുടെയൊപ്പം ഈ തറവാട്ടില്‍. അംഗങ്ങള്‍ കുറവാണെങ്കിലും ബന്ധങ്ങള്‍ വെട്ടിമുറിക്കാത്ത കൂട്ടുകുടുംബം എന്നുതന്നെ പറയാം.
   ആനക്കര കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റും ദേശീയ മഹിളാസമാജം പ്രസിഡന്റുമായിരുന്ന സുശീലാമ്മയ്ക്കും പറയാനുണ്ട് സ്വാതന്ത്യ്രസമരത്തിന്‍െറ കഥ. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതും മൂന്ന്മാസം ജയിലിലടയ്ക്കപ്പെട്ടതും സമരകാലത്തെ പ്രണയത്തിനൊടുവില്‍ വടകര ടി.വി കുഞ്ഞികൃഷ്ണന്‍െറ ജീവിത സഖിയായതുമായ കുറേ കഥകള്‍. പണ്ട് ഏതൊരു നായര്‍ തറവാട്ടിലേയുംപോലെ ഇവിടെയും സ്ത്രീകള്‍ക്കായിരുന്നു അധികാരം. സ്വത്ത് കൈമാറ്റം നടന്നിരുന്നത് താവഴിയായിരുന്നു.  വടക്കത്ത് വീട്ടിലെ സ്ത്രീകളുടെ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും ആരും വിലക്ക് കല്‍പിച്ചിരുന്നില്ല. വടക്കത്ത് വീടിനു സമീപം കാണുന്ന വീടുകളും കടകളുമുള്ള സ്ഥലങ്ങള്‍ തറവാട്ടുവക    കൃഷിയിടങ്ങളായിരുന്നു. 'കര്‍ഷകബില്ല്' വന്നപ്പോള്‍ പാട്ടത്തിനെടുത്ത കര്‍ഷകരുടെപേര്‍ക്കായി ഭൂമി. അവിടെയെല്ലാം കൃഷി നിലച്ചു വീടുകള്‍ പൊങ്ങി.   തറവാടിന്‍െറ കീഴിലുള്ള അഞ്ച് ഏക്കറില്‍ വാഴയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പടവുകളോടുകൂടിയ കുളവും തറവാടിന്‍േറതായുണ്ട്. തറവാട് നോക്കി നടത്താന്‍    സുശീലാമ്മയെ സഹായിക്കുന്നത് ജി. ഗോപിനാഥിന്‍െറ മകള്‍ ഗീതയാണ്.
    ആനക്കര വടക്കത്ത് എന്ന പേരിന് മുന്നൂറില്‍പരം പിന്‍ഗാമികളുണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ പെരിമ്പിലാവില്‍ ഗോവിന്ദമേനോന്‍െറയും അമ്മുഅമ്മയുടേയും മക്കളുടെയും അവരുടെ മക്കളുടേയും വേരുകള്‍ തേടി പോയാല്‍ അവകാശികളായി എഴുപതില്‍പരം ആളുകളുണ്ടാകും ആനക്കര വടക്കത്ത് എന്ന ഈ വീടിന്. കേരളത്തിനകത്തും പുറത്തും പലവിധ ഉദ്യോഗങ്ങളുമായി ചിതറി കിടക്കുകയാണ് എല്ലാവരും. എങ്കിലും തിരക്കുകള്‍ക്കിടയിലും ബന്ധം പുതുക്കാനായി ഇടയ്ക്കെങ്കിലും എത്താന്‍ ശ്രമിക്കാറുണ്ട് മിക്കവരും.
    ഇപ്പോഴുള്ളവര്‍ക്കുശേഷം എന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് തറവാടിന്‍െറ നൂറാം വാര്‍ഷികാഘോഷവേളയില്‍ 'വടക്കത്ത് ട്രസ്റ്റ്' എന്ന ആശയം രൂപം കൊണ്ടത്. ആനക്കര വടക്കത്ത് ഗോവിന്ദരാജന്‍േറയും മരുമകന്‍ എ.വി സുരേഷിന്‍േറയും നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ വടക്കത്ത് വീടുമായി ബന്ധമുളള എഴുപതോളം പേരും അംഗങ്ങളാണ്.  വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തറവാട് ഇങ്ങനെ തന്നെ നിലനിറുത്തണമെന്നാണ്  ഇവിടെ താമസിക്കുന്നവരുടെയും മറ്റുള്ളവരുടേയും ആഗ്രഹം. അതിനോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു ട്രസ്റ്റ് കൊണ്ടിവര്‍.
തറവാട്ടിലെ  ചെറുമക്കളില്‍ പലരും സിനിമയില്‍ സജീവമാണ്. സുഭാഷിണി അലിയും മല്ലിക സാരാഭായിയുമടക്കം പലരും. സുഭാഷിണിയുടെ മകന്‍ ഷാദ് അലി സാഥിയ, ബന്‍റി ഓര്‍ ബബ്ളി, ജൂം ബരാബര്‍ ജൂം തുടങ്ങിയ ബോളിവുഡ് സിനിമകളുടെ അറിയപ്പെടുന്ന സംവിധായകനുമാണ്. നീലത്താമര ഹിറ്റായതിനു ശേഷം വീടു കാണാന്‍ വരുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികളെ പുഞ്ചിരിയോടെ സ്വീകരിക്കുന്നതിന്‍െറ തിരക്കിലാണ് വടക്കത്ത് വീട്. എങ്കിലും ഇനിയൊരു സിനിമയില്‍ അഭിനയിപ്പിക്കാന്‍ തറവാട് വിട്ടു കൊടുക്കുവാന്‍ ഇഷ്ടമില്ല ഇവര്‍ക്ക്.  ഫ്ളാറ്റിനുള്ളിലെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന അണുകുടുംബങ്ങളെ പേറുന്ന കാലം കണ്ണു വയ്ക്കാതിരിക്കട്ടെ തൊടിയും കുളവുമൊക്കെയുള്ള ആനക്കര വടക്കത്ത് വീടെന്ന ഈ അമ്മത്തറവാടിനെ.

3 comments:

  1. Great! Amazing write up and very good information. Hearing about this for first time. Really enjoyed it readin!

    ReplyDelete